ഗര്‍ഭഛിദ്ര നിയമം ഭേദഗതി ചെയ്യുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമ്പോള്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുന്‍ ഐറിഷ് പ്രധാനമന്ത്രി ജോണ്‍ ബ്രൂട്ടന്‍. സ്ത്രീ പക്ഷപാത സംഘടനങ്ങളും മറ്റും സ്ത്രീ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി അബോര്‍ഷന്‍ നിയമങ്ങള്‍ ഭരണഘടനയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടിരുന്നു.അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമം ശക്തമാണെങ്കിലും ഓരോ വര്‍ഷവും 2500 പേര്‍ പുറം രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസ് റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ അയര്‍ലണ്ടിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലാണ്. ജനിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം നേരിയതോതില്‍ മാത്രമാണ് വര്‍ദ്ധിച്ചത്.ജനസംഖ്യാപരമായി വിലയിരുത്തിയാലും ഗര്‍ഭഛിദ്ര നിയമങ്ങള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ ഒരു പക്ഷെ രാജ്യത്തിന്റെ നിലനില്‍പിന് തന്നെ അത് ഭീക്ഷണി ആയേക്കാം. സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ അനുവദിക്കുന്ന നിയമങ്ങളാണ് രാജ്യത്തിനാവശ്യം. എന്നാല്‍ നിയമങ്ങള്‍ ചൂഷണം ചെയ്യപ്പെടാനും പാടില്ല. ഇത്തരത്തിലുള്ള കാഴ്ചപാടുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള അബോര്‍ഷന്‍ ഭേദഗതി സ്വാഗതാര്‍ഹമാണെന്ന് മുന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഗര്‍ഭസ്ഥ ശിശുവിനും അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ആന്റി-അബോര്‍ഷന്‍ സമരങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ അയര്‍ലന്‍ഡ് വേദിയായിരുന്നു.