കഠ്‌വ ബലാത്സംഗ കൊലപാതകം: ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധം

ബഹ്‌റൈൻ : കാശ്മീരിലെ കഠ്‌വ ബലാത്സംഗ കൊലപാതകത്തിനെതിരെ ‘പ്രേരണ ബഹ്‌റൈന്‍’ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വരയിലൂടെയൂം കവിതാലാപനത്തിലൂടെയും നീച കൃത്യത്തിനെതിരെ വേറിട്ട പ്രതിഷേധമുയര്‍ത്തിയാണ് പരിപാടി അധികൃതർ സംഘടിപ്പിച്ചത്. സംഭവത്തെ മറ്റ് ബലാത്സംഗ കേസുകളുമായി സമീകരിക്കാനും അതിലെ ഗൂഢാലോചന മറച്ച് വെക്കാനുമുളള ശ്രമങ്ങളെ സംഗമത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ യോഗം അപലപിച്ചു. എട്ട് വയസ്സുകാരിയെ മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ നടത്തുന്ന പ്രതിഷേധത്തെ പോലും തടയുന്ന വിധത്തില്‍ പ്രവാസ ലോകത്തേക്കും ഇരുട്ടിന്റെ ശക്തികളുടെ കൈകള്‍ നീണ്ടിരിക്കുകയാണെന്ന് സിനു കക്കട്ടില്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ മാനവികത ഉയര്‍ത്തിപ്പിടിക്കുന്നവരുടെ ഐക്യനിര ഉയര്‍ന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വിഭാഗത്തെ ആട്ടിപ്പായിക്കാനുളള ശ്രമത്തിന് തുടക്കം മുതല്‍ പിന്തുണ നല്‍കുകയും പ്രതിഷേധമുയരുമ്പോള്‍ ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പറയുകയും ചെയ്യുന്നവരുടെ ഗൂഢലക്ഷ്യം മതേതര സമൂഹം തിരിച്ചറിയണമെന്ന് ഇ.എ.സലീം പറഞ്ഞു.

ഇൗ അവസരം മതതീവ്രവാദികള്‍ മുതലെടുക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടുളള മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്ന സംഘങ്ങളെ തിരിച്ചറിയാതെയുളള പോരാട്ടം ലക്ഷ്യം കാണില്ലെന്ന് പങ്കജ് നഭന്‍ അഭിപ്രായപ്പെട്ടു. ടി.എം.രാജന്‍, ഇ.വി.രാജീവന്‍, സിറാജ് പള്ളിക്കര,ശ്രീലത, അനൂപ്, വിനു ക്രിസ്റ്റി, ഷേര്‍ലി, ഷാജിത്ത്, രഞ്ജന്‍, ഹരി, അനീഷ് ലാല്‍ എന്നിവരും പ്രസംഗിച്ചു. പ്രസിഡന്ററ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കവിത മണിയൂര്‍, ഷെരീഫ് , സിറാജ് എന്നിവര്‍ കവിത ആലപിച്ചു. ഷിജു,അനീഷ് ലാല്‍, റോഷിദ് കൊടിയേരി എന്നിവര്‍ ചിത്രം വരക്ക് നേതൃത്വം നല്‍കി.