ഇനി സ്‌പോൺസർമാരില്ലെങ്കിലും എയർപോട്ടിൽ നിന്ന് പുറത്തിറങ്ങാം

സൗദി :സൗദിയിൽ റീ-എൻട്രി വിസയിൽ നാട്ടിൽ പോയി വരുന്ന വീട്ടു വേലക്കാരികൾക്ക് വിമാനതാവളങ്ങളിൽ നിന്ന് നേരിട്ട് പുറത്തിറങ്ങാമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം.സ്‌പോൺസർ വരുന്നതു വരെ എയർപോർട്ടുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഇവർ കാത്തിരിക്കേണ്ടതില്ല. വേലക്കാരികളെ സ്വീകരിക്കുന്നതിന് എയർപോർട്ടിലെ വിശ്രമ കേന്ദ്രത്തെ സ്‌പോൺസർമാർ സമീപിക്കേണ്ട ആവശ്യവുമില്ല. ഇക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ മന്ത്രാലയം നീക്കി. ഈ മാസം പതിനഞ്ചു മുതൽ പുതിയ സംവിധാനം നിലവിൽവരും.ഇതുവരെ റീ-എൻട്രി വിസയിൽ തിരിച്ചുവരുന്ന വേലക്കാരികളെ എയർപോർട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. സ്‌പോൺസർമാർ നേരിട്ടെത്തി ഇവിടങ്ങളിൽ നിന്ന് വേലക്കാരികളെ സ്വീകരിക്കുയാണ് വേണ്ടിയിരുന്നത്. ഇതാണ് മന്ത്രാലയം ഒഴിവാക്കിയത്. ഇതോടൊപ്പം പുതിയ വിസയിൽ വരുന്ന വേലക്കാരികളെ എയർപോർട്ടുകളിലെ പ്രത്യേക കേന്ദ്രങ്ങളെ സമീപിച്ച്‌ സ്‌പോൺസർമാർ നേരിട്ട് സ്വീകരിക്കുന്ന രീതിയും മന്ത്രാലയം നീക്കി. ഇതിനു പകരം പുതിയ വിസയിൽ വരുന്ന വേലക്കാരികളെ എയർപോർട്ടിൽ സ്വീകരിക്കുന്ന ചുമതല ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കായിരിക്കും.തുടർന്ന് വേലക്കാരികളെ റിക്രൂട്ട്‌മെന്റ് ഓഫീസുകളും കന്പനികളും തങ്ങൾക്കു കീഴിലുള്ള താൽക്കാലിക അഭയ കേന്ദ്രത്തിലേക്കു മാറ്റണം. പിന്നീടാണ് സ്‌പോൺസർമാർക്ക് കൈമാറേണ്ടത്. പരീക്ഷണാടിസ്ഥാനത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച രണ്ടു പദ്ധതിയും വൈകാതെ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.ഏകീകൃത റിക്രൂട്ട്‌മെന്റ് കരാർ അനുസരിച്ച്‌ സ്പോൺസർമാരുമായി കരാർ ഒപ്പുവെച്ച്‌ 90 ദിവസത്തിനകം വേലക്കാരെ എത്തിച്ചുനൽകാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് കരാർ തുകയുടെ 30 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്താനും തീരുമാനമുണ്ട്.