ഒന്നും കിട്ടിയില്ല കള്ളൻ ദേഷ്യത്തോടെ പാവയെ വെട്ടി; കിട്ടിയത് 30 പവൻ സ്വർണവും 80,000 രൂപയും

പ്രതീകാത്മ ചിത്രം

കൊച്ചി: തൃശ്ശൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാക്കൾ ഒന്നും കിട്ടാത്തതിൽ നിരാശരായി ഷോകേസിലെ പാവയെ തകർത്തപ്പോൾ കിട്ടിയത് 30 പവൻ സ്വർണവും 80,000 രൂപയും. മുല്ലക്കരയിൽ ഹൈവെയോട് ചേർന്ന വീട്ടിലാണ് സിനിമയെ വെല്ലുന്ന മോഷണം നടന്നത്. വീടിനോടു ചേര്‍ന്നുള്ള ക്ലിനിക്കിന്റെ ബലക്കുറവുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും മോഷ്ടിക്കളിലൊരാള്‍ കൈയിലെടുത്തിരുന്നതായി പൊലീസ് പറയുന്നു.

ഡോക്ടറുടെ അമ്മയെ ഉണർത്തിയ ശേഷം മോഷ്ടാക്കളാണെന്നും സഹകരിക്കണമെന്നും ഇവർ ഇംഗ്ലീഷിൽ ആവശ്യപ്പെട്ടുവെന്ന് അവർ പൊലീസിൽ മൊഴി നൽകി. പിന്നീട് ഡോക്ടറെടയും ഭാര്യയെയും ഉണർത്തിയ സംഘം സ്വർണവും പണവും ആവശ്യപ്പെട്ടു. സ്വർണവും പണവും വീട്ടിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ അതുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു കള്ളൻമാരുടെ മറുപടി. കുറേ തിരഞ്ഞിട്ടും ഒന്നും കിട്ടാതെ വന്നതോടെ അലമാരയിൽ ഇരുന്ന കരടിയുടെ പാവയെ എടുത്ത് അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് മുറിഞ്ഞ പാവയുടെ ഉള്ളിൽ നിന്ന് പണവും സ്വർണാഭരണങ്ങളും നിലത്ത് വീണു. കവർച്ച നടത്തിയ സംഘം വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കുമായാണ് മടങ്ങിയത്.
വീട്ടിൽ മോഷണം നടന്ന സമയത്ത് കർണാടക രജിസ്ട്രേഷനുള്ള കാർ പുറത്ത് റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്നതായി ഹൈവേ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. കാർ നമ്പർ തിരിച്ചറിഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.