2,000 സൗദി വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്

റിയാദ്: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്. പ്രവിശ്യയിൽ നിന്ന് വനിതാ അപേക്ഷകരുടെ ആധിക്യം മൂലം ഡ്രൈവിങ് സ്കൂളിന്റെ പ്രവൃത്തി ദിവസം അഞ്ചിൽ നിന്ന് ആറായി ഉയർത്തിയാണ് തീവ്രപരിശീലനം നടത്തിയതെന്ന് സ്കൂൾ ഡയറക്ടർ മാജിദ് അൽഅൻസി പറഞ്ഞു.

എല്ലാവര്‍ക്കും കൂടി 40,500 മണിക്കൂർ തിയറി ക്ലാസിനും 30,000 മണിക്കൂർ പ്രായോഗിക പരിശീലനത്തിനും ചെലവഴിച്ചു. ഒരേസമയം 30 കാറുകള്‍ ഓടിക്കാൻ സൗകര്യമുള്ള പ്രത്യേക ട്രാക്ക് നിർമിച്ചാണ് പ്രായോഗിക പരിശീലനം നൽകിയത്. പരിശീലനം നേടിയ വനിതകളിൽ 86 ശതമാനം പേരും പരീക്ഷയിൽ ആദ്യ തവണ തന്നെ വിജയിച്ചതായും മാജിദ് അൽഅൻസി പറഞ്ഞു. സ്കൂളിൽ പരിശീലകരാകാൻ 70ലേറെ സൗദി വനിതകൾ വൈദഗ്ധ്യം നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.