ഒമാനില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി തപാല്‍ വഴി നടത്താം

മസ്‌കറ്റ് . ഒമാനില്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാല്‍ ഔട്ട്ലെറ്റുകളില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തുടങ്ങുന്നു. ഉപഭോക്താക്കളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ആദ്യഘട്ടത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ എയര്‍പോര്‍ട്ട് ഹൈറ്റിലുള്ള ഒമാന്‍ പോസ്റ്റ് ആസ്ഥാനത്താണ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുക. ക്രമേണ ഗവര്‍ണറേറ്റുകളിലെ എല്ലാ ഒമാന്‍ തപാല്‍ ശാഖകളിലേക്കും സേവനം വ്യാപിപ്പിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോര്‍പറേറ്റ് പ്രോജക്ട് പ്ലാനുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് അറ്റസ്റ്റേഷന്‍ സേവനങ്ങളില്‍ ഉള്‍പ്പെടുന്നത്. ഒമാന്റെ ദൂരെദിക്കുകളില്‍നിന്നും യാത്ര ചെയ്തായിരുന്നു മലയാളികള്‍ അടക്കമുള്ള പലരും രേഖകള്‍ അറ്റസ്റ്റേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏറെ ദൂരം സഞ്ചരിച്ചാണ് പ്രവാസികളടക്കമുള്ളവര്‍ അറ്റസ്റ്റേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചില സമയങ്ങളില്‍ ടാക്‌സി ഡ്രൈവര്‍മാരോ ഇത്തരം ഡോക്യുമെന്റഷന്‍ നടത്തുന്ന ഏജന്റുമാരോ ആണ് ഇത് ചെയ്തുകൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ അറ്റസ്റ്റേഷന്‍ ചാര്‍ജുകള്‍ക്കുപുറമെ അമിതമായ കാശും നല്‍കേണ്ടിവരാറുണ്ട്. എന്നാല്‍, പുതിയ സംവിധാനം മറ്റു ഗവര്‍ണറേറ്റുകളില്‍കൂടി വ്യാപിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.