ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കി മന്ത്രാലയം

ദോഹ. ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് അധിക നിരക്ക് ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി വാണിജ്യ,വ്യവസായ മന്ത്രാലയം. കുറഞ്ഞ തുക, കൂടുതല്‍ സുരക്ഷ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളിലും മൂന്ന് തരം ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ബാങ്ക് കാര്‍ഡ്, ബാങ്ക് പേയ്മെന്റ് വാലറ്റ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് എന്നിവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യം നിര്‍ബന്ധമാക്കിയതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.ഇലക്ട്രോണിക് പണമിടപാടുകള്‍ കള്ളപ്പണ ഇടപാടുകളും മോഷണവും ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, ഇലക്ട്രോണിക് പണമിടപാടുകള്‍ക്ക് ഒരു തരത്തിലുള്ള അധിക നിരക്കുകളും ഈടാക്കാരുതെന്നും മന്ത്രാലയം വാണിജ്യസ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ആപ്പിള്‍ പേ, സാംസങ് പേ, ഗൂഗിള്‍ പേ തുടങ്ങിയ ആഗോള ഡിജിറ്റല്‍ വാലറ്റ് സേവനങ്ങളും മൊബൈല്‍ പേയ്മെന്റ് സേവനമായ ഗൂഗിള്‍ പേയും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.