ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും സഹായം : കണ്ണൂർ സ്വദേശി നാട്ടിലെത്തി

gpdesk.bh@gmail.com

ബഹ്‌റൈൻ : കാർപെന്ററായി ജോലി ചെയ്‌തിരുന്ന രാജീവൻ 2023 ഡിസംബർ 4 ന് അപകടം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും വീണ് നട്ടെല്ലിൽ സ്റ്റീൽ തുളച്ചു കയറി അരയ്ക്ക് താഴെ ചലനശക്തി നഷ്ടപ്പെട്ടിരുന്നു. മൂന്നരമാസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം തുടർചികിത്സയ്ക്ക് അദ്ദേഹം കണ്ണൂരിലുള്ള തണൽ ചികിത്സാ കേന്ദ്രത്തിലേക്ക് യാത്രയായത്. മനസും ശരീരവും തളർന്ന അവസ്ഥയിൽ നിന്നും കഴിഞ്ഞ ദിവസം വീൽ ചെയറിൽ യാത്രയായപ്പോൾ അത് കരുണവറ്റാത്ത ഒരു കൂട്ടം സാമൂഹിക പ്രവർത്തകരുടെ നിരന്തരമായ പരിശ്രമങ്ങളുടെ പരിസമാപ്‌തി കൂടിയായിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന മൂന്നര മാസവും ഹോപ്പ് അദേഹത്തിന് സഹായവുമായി എത്തിയിരുന്നു .ഭക്ഷണം, ഫിസിയോതെറാപ്പി , കൂടാതെ കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2.40 ലക്ഷം രൂപ നൽകാനും ഹോപ്പിന് സാധിച്ചു. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേൽ, പുഷ്‌പരാജൻ, ഫൈസൽ പട്ടാണ്ടി, അഷ്‌കർ പൂഴിത്തല എന്നിവർ ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാജീവന് കമ്പനിയിൽ നിന്നും ഇൻഷുറൻസിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകരുടെ നിരന്തരമായ ഇടപെടലും ഫലം കണ്ടിരുന്നു . കമ്പനി ഉടമ, ഗോസി, മെഡിക്കൽ കമ്മീഷൻ, സൽമാനിയ ഹോസ്പിറ്റൽ, ഇന്ത്യൻ എംബസി തുടങ്ങി എല്ലാവരുമായും നിരന്തരമായി ഇടപെട്ടു. മെഡിക്കൽ കമ്മീഷന്റെ പരിശോധനയിൽ രാജീവൻ 95 ശതമാനം ഡിസേബിൾ ആണെന്ന് കണ്ടെത്തുകയും 8,275 ബഹ്‌റൈൻ ദിനാർ ഇൻഷുറൻസ് തുക അനുവദിക്കുകയും ചെയ്‌തു. ഇതിൽ 4,000 ബഹ്‌റൈൻ ദിനാർ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഇതിനോടകംതന്നെ ലഭ്യമാക്കാനുമായി. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത്, ഐ സി ആർ എഫ് പ്രതിനിധികളായ കെ ടി സലിം, സുബൈർ കണ്ണൂർ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കണ്ണൂർ എയർപോർട്ടിൽ നിന്നും നോർക്കയുടെ ആംബുലസിൽ രാജീവനെ തണൽ സെന്ററിൽ എത്തിച്ചു. തണലിൽ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ കാര്യങ്ങൾ സാമൂഹിക പ്രവർത്തകനായ നജീബ് കടലായി ഏകോപിപ്പിച്ചു. രാജീവൻ സുരക്ഷിതമായി നാട്ടിൽ എത്തിച്ചേർന്ന് തുടർചികിത്സ ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ഇതിനോട് സഹകരിച്ച എയർ ഇന്ത്യ അധികൃതർ, അദ്ദേഹത്തെ ചികിൽസിച്ച സൽമാനിയ ഹോസ്പിറ്റലിലെയും ജിദ്ദാഫ്സ് ഹോസ്പിറ്റലിലെയും ഡോക്ടറുമ്മാർ, നഴ്‌സിംഗ് സ്റ്റാഫ്‌സ്, ഇൻഷുറൻസ് കാര്യങ്ങൾക്ക് സഹകരിച്ച ഗോസി, മെഡിക്കൽ കമ്മീഷൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഇതിനോടെല്ലാം സഹകരിച്ച കമ്പനി ഉടമ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.