കെ. സുധാകരന്റെ അറസ്റ്റ്;ബഹ്‌റൈൻ ഒഐസിസി പ്രതിഷേധിച്ചു

മനാമ : രാഷ്ട്രീയ എതിരാളികളെ കള്ളകേസുകളിൽ കുടുക്കി ഒതുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് എതിരെ ബഹ്‌റൈൻ ഒഐസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ. പി. സി. സി പ്രസിഡന്റ്‌ കെ. സുധാകരനെകള്ള കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തു രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് ആഭ്യന്തര വകുപ്പ് കരുതുന്നത് എങ്കിൽ തീകൊള്ളി കൊണ്ട് തലചൊറിയുന്ന അനുഭവം ആയിരിക്കും സർക്കാരിന് ഉണ്ടാവാൻ പോകുന്നത്. സംസ്ഥാനത്തെ ഡി ജി പി അടക്കം മുതിർന്ന പോലിസ് ഉദ്യോഗസ്ഥരും, ചീഫ് സെക്രട്ടറിയും മന്ത്രി മാരും മറ്റ് രാഷ്ട്രീയ നേതാക്കളും സ്ഥിരം സന്ദർശകർ ആയിരുന്ന ഒരു സ്ഥലത്ത് കെ പി സി സി പ്രസിഡന്റ്‌ പോയി എന്നതാണ് ഉന്നയിക്കുന്ന ആരോപണം. അങ്ങനെ എങ്കിൽ പോയ എല്ലാ ആളുകളെയും കേസിൽ ഉൾപെടുത്താൻ സർക്കാരിന് സാധിക്കുമോ. എറണാകുളം പോലെയുള്ള ഒരു പട്ടണത്തിൽ വര്ഷങ്ങളോളം തട്ടിപ്പ് നടത്തിയ ഒരാളെ യഥാ സമയത്ത് കണ്ടെത്താൻ സാധിക്കാതെ പോയത് സർക്കാരിന്റെയും, പോലീസിന്റെയും വീഴ്ച മാത്രമാണ്.
സക്കാരിന്റെ ഓരോ പദ്ധതികളിലും കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. മാർക്ക് ലിസ്റ്റ് തട്ടിപ്പ്, വ്യാജരേഖ ഉണ്ടാക്കി സർക്കാർ കോളേജുകളിൽ ജോലി സമ്പാദിച്ച എസ് എഫ് ഐ, സി പി എം നേതാക്കൾ, സത്യസന്ധമായ വാർത്തകൾ കൊടുത്ത മാധ്യമ പ്രവർത്തകരെ കള്ള കേസുകളിൽ പെടുത്തി ജയിലിൽ ആക്കുവാൻ ഉള്ള ശ്രമങ്ങൾ, യൂണിവേഴ്സിറ്റികളിൽ നിന്ന് സർട്ടിഫിക്കറ്റ് മോഷണം, വിലകയറ്റം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വീഴ്ച മൂലം പനി മരണങ്ങളും, പകർച്ച വ്യാധികളും സംസ്ഥാനത്തു വർധിച്ചു വരുന്നു, നായകളുടെ ആക്രമണം മൂലം ജനങ്ങൾക്ക് വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ അടക്കം നിരവധി ആക്ഷേപങ്ങളെയും, ആരോപങ്ങളേയും നേരിടുന്ന സർക്കാരിന് അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുവാനും, പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുവാനും ആണ് സർക്കാർ ശ്രമിക്കുന്നത് എങ്കിൽ ശക്തമായ പ്രതിഷേധം ആയിരിക്കും സർക്കാർ നേരിടേണ്ടി വരിക എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം എന്നിവർ അറിയിച്ചു.