കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധനയില്ല

കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാൽ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി വ്യക്തമാക്കി. കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവു. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പാർലമെൻറിൽ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരില്‍ സ്‌കൂള്‍ അധികൃതര്‍ പണം സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഫീസ് വർധന വിലക്കി കഴിഞ്ഞ വർഷം മന്ത്രാലയം കൈക്കൊണ്ട തീരുമാനം പുതിയ അധ്യയന വർഷത്തിലും നിലനിൽക്കുന്നതാണ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്‌കൂളുകൾക്കും ദ്വിഭാഷാ സ്‌കൂളുകൾക്കും ഇന്ത്യൻ, പാകിസ്ഥാനി, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണ്. ഇത്തരം സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് നിർദേശം നൽകി.

നിശ്ചയിച്ച ഫീസ് നിരക്കിൽ കൂടുതലായി ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഫീസ് വർധന സംബന്ധിച്ചുള്ള പരാതികള്‍ മന്ത്രാലയത്തിന് ലഭിച്ചാല്‍ സ്‌കൂളിെൻറ അംഗീകാരം തന്നെ റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.