നീറ്റ് – യു ജി പരീക്ഷ: ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സെന്ററുകൾ നിർത്തലാക്കിയത് പുനപരിശോധിക്കണം: പ്രവാസി വെൽഫെയർ 

മനാമ: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ വിദേശ കേന്ദ്രങ്ങള്‍ ഒഴിവാക്കി ‘നീറ്റ്’ പരീക്ഷ നടത്താനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃ പരിശോധിക്കണമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ 554 നഗരങ്ങളിലെ അയ്യായിരത്തിലധികം പരീക്ഷ കേന്ദ്രങ്ങൾക്കൊപ്പം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും സെൻററുകൾ അനുവദിക്കുന്നതിലൂടെ  പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റണം.പ്രവാസ ലോകത്ത് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനും രാജ്യത്തെ മത്സരപരീക്ഷകളിൽ പങ്കെടുക്കാനും അതുവഴി മികവിന്റെ പര്യായങ്ങളായ ഉന്നത സർവ്വകലാശാലകളിൽ പ്രവേശനം നേടാനും രാജ്യത്തിന്റെ സാമൂഹിക ഭരണ സേവന മേഖലകളിൽ പ്രാധിനിത്യം ഉറപ്പ് വരുത്താനും കഴിയേണ്ടതുണ്ട്. രാജ്യത്തിനകത്ത് 55 സെൻററുകൾ കൂട്ടിയപ്പോൾ രാജ്യത്തിനു പുറത്ത് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നീറ്റ് സെൻററുകൾ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ് എന്നും പ്രസ്താവനയിൽ പറഞ്ഞു .