ഖത്തറിന് ലഭിച്ചു, സ്വന്തം എയർസ്‌പേസ്അ; യൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു

ദോഹ. ഖത്തറിന് സ്വന്തമായി എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ഈ മാസം 8 മുതൽ ദോഹ എയർസ്‌പേസ് നിലവിൽ വരും. സൗദി, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുമായി ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജൻ (എഫ്‌ഐആർ) ) കരാറിൽ കഴിഞ്ഞ ദിവസം ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഒപ്പുവച്ചതോടെയാണിത്. നിലവിൽ യുഎഇ, സൗദി, ഇറാൻ, ബഹ്‌റൈൻ രാജ്യങ്ങളുടെ പേരിലാണ് എഫ്‌ഐആർ. പുതിയ കരാർ നടപ്പാക്കുന്നതോടെ ബഹ്‌റൈനിൽ നിന്ന് ഖത്തറിന്റെ വ്യോമപാത തിരികെ ലഭിക്കും.

ഖത്തറിന്റെ എയർസ്‌പേസിലൂടെയാകും യുഎഇയിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഈ മാസം 8 മുതൽ കടന്നു പോകുന്നതും. ഇക്കഴിഞ്ഞ മാർച്ചിലാണ് ദോഹ എഫ്‌ഐആർ മേഖല രൂപീകരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ കീഴിലെ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) കൗൺസിൽ യോഗം അനുമതി നൽകിയത്. കൗൺസിൽ അനുമതി ലഭിച്ചതോടെ അയൽരാജ്യങ്ങളുമായി നടത്തിയ സമഗ്രമായ ചർച്ചയ്‌ക്കൊടുവിലാണ് കരാർ ഒപ്പുവച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇറാനുമായാണ് ആദ്യം കരാർ ഒപ്പിട്ടത്.

വിമാനങ്ങൾക്ക് ഖത്തറിന്റെ എയർസ്‌പേസ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള എല്ലാ നടപടികളും പൂർത്തിയായി. വർഷങ്ങളായുള്ള ഖത്തറിന്റെ പരിശ്രമത്തിന്റെ ഫലമായാണ് സ്വന്തം പേരിൽ എയർസ്‌പേസ് നടപ്പാകുന്നത്. നേരത്തെ ഖത്തറിന്റെ മുകളിലുള്ള എയർസ്‌പേസിന്റെ നിയന്ത്രണം ബഹ്‌റൈന്റെ കൈവശമായിരുന്നു. 2017 ൽ ബഹ്‌റൈൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ ഉപരോധത്തോടെയാണ് ഖത്തറിനെ വ്യോമപാത ഉപയോഗിക്കുന്നതിൽ നിന്ന് ബഹ്‌റൈൻ വിലക്കിയത്.

ഇതേ തുടർന്നാണ് സ്വന്തം എയർസ്‌പേസിനായി രാജ്യങ്ങളുടെ വ്യോമാതിർത്തി നിശ്ചയിക്കുന്ന യുഎന്നിലെ ഐസിഒയെ ഖത്തർ സമീപിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് വ്യോമ ഭൂപടത്തിൽ ഖത്തറിന് വേണ്ടി മാറ്റം വരുത്തുന്നത്. ബഹ്‌റൈന്റെ എയർസ്‌പേസ് ചുരുക്കി യുഎഇയിലേക്കും വടക്കൻ ഇറാനിലേക്കും വ്യാപിപ്പിച്ചുള്ളതാണ് ദോഹ എഫ്‌ഐആർ. ഖത്തർ സിവിൽ ഏവിയേഷൻ ചരിത്രത്തിലെ വലിയ നേട്ടമാണിത്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിലേക്ക് നാളുകൾ മാത്രം ബാക്കി നിൽക്കെ ദോഹയുടെ എയർസ്‌പേസിൽ ഇനി വിമാനങ്ങളുടെ തിരക്കേറും.