സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍

sa-king_580166സൗദി:സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തണം എന്ന് സൗദി രാജാവ് നിര്‍ദേശിച്ചു.

സൗദി അറേബ്യയില്‍ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് സൗദി രാജാവിന്‍റെ നിര്‍ദേശം. സൗദി വേതനസംരക്ഷണ നിയമപ്രകാരം തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിച്ചുവെന്ന് തൊഴില്‍മന്ത്രാലയം ഉറപ്പാക്കണം. ശമ്പള കുടിശിക ലഭിക്കാത്ത കേസുകളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമസഹായം തൊഴില്‍മന്ത്രാലയം നല്‍കണമെന്നും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പള കുടിശിക കൊടുത്തു തീര്‍ക്കുന്നതു വരെ ബന്ധപ്പെട്ട കമ്പനികളുടെ ബില്ലുകള്‍ പാസാക്കില്ല.

ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും രാജാവ് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. കൂടാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് എക്സിറ്റ് വീസ വേഗത്തില്‍ ലഭ്യമാക്കാന്‍ തൊഴില്‍ മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റുമായി യോജിച്ച് നടപടികളെടുക്കണമെന്നും സല്‍മാന്‍ രാജാവിന്‍റെ ഉത്തരവില്‍ പറയുന്നു.

തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് സൗദി എയര്‍ലൈന്‍സുമായി തൊഴില്‍ മന്ത്രാലയം യോജിച്ച് പ്രവര്‍ത്തിക്കണം. ഇതിനു ചെലവാകുന്ന പണം വീഴ്ച വരുത്തിയ കമ്പനികളില്‍ നിന്ന് ഈടാക്കണം. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ 10 കോടി സൗദി റിയാലും അനുവദിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ തൊഴില്‍ മന്ത്രാലയം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ആവശ്യമായ കൂടിയാലോചനകള്‍ നടത്തും.