സൗദിയിൽ പൊതുമാപ്പ് കാലാവധി നീട്ടി

ജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.ഈ തീരുമാനത്തെ രാജ്യത്തെ സാമൂഹിക പ്രവർത്തകർ,ഇന്ത്യൻ,ബംഗ്ലാദേശ്,പാകിസ്ഥാൻ തുടങ്ങിയ എംബസികൾ സ്വാഗതം ചെയ്തു. ഇതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികള്‍ പറഞ്ഞതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.ഈ അവസരം തങ്ങള്‍ തീര്‍ച്ചയായും വിനിയോഗിക്കുമെന്ന് പ്രവാസികള്‍ വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി അവസാനിച്ചപ്പോള്‍ ഇനി ജയില്‍വാസയും പിഴയും കൂടാതെ എങ്ങനെ രക്ഷപ്പെടുമെന്ന ആശങ്കയാണ് തങ്ങള്‍ക്കുണ്ടായതെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തങ്ങളെ സഹായിക്കാന്‍ ഗവണ്‍മെന്റ് കാണിച്ച മനസ്സിനെ അവര്‍ പ്രകീര്‍ത്തിച്ചു.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് വേണ്ടത്ര രേഖകളില്ലാതെ നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും യാതൊരു പിഴയും കൂടാതെ രാജ്യം വിടുന്നതിനുള്ള സൗകര്യമാണ് പൊതുമാപ്പ് വഴി സൗദി ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നത്. ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയത് രാജ്യത്തെ നിയമവിരുദ്ധ താമസക്കാരില്ലാത്ത രാജ്യമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ്. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.