പ്രവാസികളുടെ മൃതദേഹം എത്തിക്കാനുള്ള വിലക്ക് നീക്കണം: എം കെ രാഘവൻ എം പി

കോഴിക്കോട്: ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എം പി പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു. ഇതുസംബന്ധിച്ച് അനുകൂല നടപടി സ്വീകരിക്കാൻ വ്യോമയാന – ആഭ്യന്തര മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് എം കെ രാഘവൻ നരേന്ദ്രമോദിയോട് കത്തിൽ ആവശ്യപ്പെട്ടു.വിവിധ തലങ്ങളിലെ ഇടപെടലുകളെ തുടർന്നാണ് ചരക്കു വിമാനങ്ങൾ മുഖേന മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ അനുമതി ലഭിച്ചത്. എന്നാൽ കാർഗോ സർവീസ് സംബന്ധിച്ച വ്യവസ്ഥയിൽ മൃതദേഹങ്ങൾ എത്തിക്കുന്നത് പ്രത്യേകം പരാമർശിക്കാത്തതിനാൽ തടസം നേരിടുകയാണ്.അപരിഷ്കൃത നടപടികളാണ് കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിലുൾപ്പെടെ കണ്ടത്. വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിട്ടുനൽകിയില്ല. കുവൈത്തിൽ മരണമടഞ്ഞ കോഴിക്കോട് മണിയൂർ സ്വദേശി എം വി വിനോദിന്റെയും മാവേലിക്കര സ്വദേശി വർഗീസ് ഫിലിപ്പിന്റെയും മൃതദേഹങ്ങൾ ഖത്തർ എയർവേഴ്സിന്റെ കാർഗോ വിമാനത്തിൽ എത്തിക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അവസാന നിമിഷം തടഞ്ഞു.നമ്മുടെ മന്ത്രാലയം തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിൽ പ്രവാസികൾക്കിടയിൽ വ്യാപകമായ ദു:ഖവും അമർഷവുമുണ്ടെന്ന് എം കെ രാഘവൻ ചൂണ്ടിക്കാട്ടി.നിലവിലെ അസാധാരണ ആരോഗ്യ അന്തരീക്ഷത്തിന്റെ പേരിലാണ് അത്തരമൊരു നീക്കം ഉണ്ടായത്. മൃതദേഹങ്ങളോട് ആദരവ് കാട്ടുന്ന നമ്മുടെ സംസ്കാരത്തിന് തന്നെ എതിരാണ് തീരുമാനം.മെഡിക്കൽ പരിശോധനാ നടത്തിയ ശേഷം കയറ്റി വിടുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സ്വന്തം മണ്ണിൽ സംസ്കരിക്കാനുള്ള അനുമതി നമ്മുടെ സംസ്കാരത്തിന്റെയും മാനുഷിക പരിഗണനയുടെയും പേരിൽ നിർബന്ധമായും നൽകേണ്ടതാണ്.സ്വന്തം മണ്ണിൽ അലിഞ്ഞു ചേരണമെന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന് എം പി ചൂണ്ടിക്കാട്ടി.