സ്ത്രീധന ഗാർഹിക പീഡനങ്ങൾക്കെതിരെ സർക്കാർ നടപടികൾ കർശനമാക്കണം : ദമ്മാം ഒ ഐ സി സി

By : Mujeeb Kalathil

ദമ്മാം : സ്ത്രീകൾക്കെതിരെയുള്ള സ്ത്രീധന ഗാർഹിക പീഡനക്കേസുകളിൽ സർക്കാർ നടപടികൾ കർശനമാക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പഴുതുകളില്ലാതെ കർശന നിയമ നടപടികൾ ഉണ്ടായാൽ  മാത്രമേ കേരളത്തിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന  സ്ത്രീധനവുമായി  ബന്ധപ്പെട്ട  ആത്മഹത്യ – കൊലപാതക – പീഡന പരമ്പരകൾക്ക്  അറുതിവരികയുള്ളൂവെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ള കേരളത്തിൽ കിലോ കണക്കിന് സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആഢംബര കാറുമുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സ്ത്രീധന വിവാഹങ്ങൾ നടക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി  നിൽക്കുന്നതാണ് വിവാഹ കമ്പോളത്തിലെ കച്ചവടക്കാർക്ക് പ്രചോദനമാകുന്നത്. കഴിഞ്ഞ ദിവസം ജീവൻ പൊലിഞ്ഞ വിസ്മയയുടെ ഭർത്താവ് അഭ്യസ്തവിദ്യനും സർക്കാർ ഉദ്യോഗസ്ഥനുമാണെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. സർക്കാർ ഉദ്യോഗത്തിനുള്ള യോഗ്യതകളിൽ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്നുള്ള  സത്യവാങ്മൂലം നൽകണമെന്ന ഭേദഗതി സർക്കാർ കൊണ്ടുവരണം. കാരണം, സർക്കാർ ഉദ്യോഗമുള്ളവരാണ് വിവാഹ കമ്പോളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീധനത്തുക ആവശ്യപ്പെടുന്നത്. ചോദിക്കുന്ന തുക നൽകി അത് കച്ചവടമാക്കുവാൻ രക്ഷിതാക്കളും മത്സരിക്കുകയാണെന്നതാണ് വിരോധഭാസം.
ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊല്ലം,  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി  മൂന്ന് യുവതികളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. വിദ്യാസമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികൾക്ക് അപമാനമാണ് സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന ഗാർഹിക പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും. സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ സമൂഹത്തിൽ വ്യാപകമായ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. രാഷ്ട്രീയ സാമൂഹ്യ  സാംസ്കാരിക മത സംഘടനകളും നേതാക്കളും ഇതിനായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രവാസ ലോകത്തെ  മണലാരുണ്യത്തിൽ രണ്ടും മൂന്നും പതിറ്റാണ്ടുകൾ അദ്ധ്വാനിച്ച്  സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവനും തങ്ങളുടെ മക്കളുടെ നല്ലഭാവിയ്ക്കായ് കൂടുതൽ സ്ത്രീധനം കൊടൂത്ത് വിവാഹം നടത്തിക്കുകയും, എന്നാൽ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ആ വിവാഹ ബന്ധങ്ങൾ തകർന്ന് ജീവിതം ഹോമിക്കപ്പെട്ട നിരവധിപേരുടെ  രക്ഷകർത്താക്കൾ  പ്രവാസ ലോകത്തുണ്ട്. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കുവാൻ കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കതീതമായ് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും, നിയമപരമായി ആവശ്യമായ  പൊളിച്ചെഴുത്തുകൾ നടത്തുവാൻ സർക്കാർ തലത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട്‌ ഹനീഫ് റാവുത്തറും, ജനറൽ സെക്രട്ടറി ഇ കെ സലിമും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.