വാരിയംകുന്നത്ത് അടക്കമുള്ളവരെ ഒഴിവാക്കാനുള്ള നീക്കം ചരിത്രത്തോടുള്ള ക്രൂരത കെഎംസിസി ബഹ്‌റൈന്‍

മനാമ: സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും സമര്‍പ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപം. ഇതിനെ വര്‍ഗീയ ലഹളയാക്കി മാറ്റാനുള്ള നീക്കം അപലപനീയമാണ്. ഈ നീക്കം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചവരോട് നടത്തുന്ന നീതികേടാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ആക്ടിംഗ് ജന. സെക്രട്ടറി കെപി മുസ്തഫ എന്നിവര്‍ പറഞ്ഞു.

സംഘ്പരിവാറിന്റെ കുഴലൂത്തുകാരായി രാജ്യത്തിന്റെ ചരിത്ര ഗവേഷണ കൗണ്‍സില്‍ മാറിയിരിക്കുന്നുവെന്നത്, ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം പിന്നിടുമ്പോഴാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ സ്വാന്ത്ര്യ സമരത്തില്‍ ഒരു പങ്കുപോലും അവകാശപ്പെടാനില്ലാത്തവരുടെ ഇത്തരം നീതിരഹിതമായ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവരുടെ പിന്മുറക്കാര്‍ക്ക്, സ്വതന്ത്ര ഇന്ത്യക്കായി ജീവന്‍ ത്യജിച്ചവരുടെ പേരുകളോട് ഭയമാണെന്നും, ഗാന്ധിവധത്തിന് പിന്നിലെ കാരണം ഇതാണെന്നും നേതാക്കള്‍ പറഞ്ഞു.