യുഎഇ; ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ശക്തമായ മഴ ലഭിച്ചത് ഫുജൈറയിലാണ്. ഇവിടെ പെയ്ത ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് പോലീസ് രംഗത്തിറങ്ങി.യുഎഇയുടെ കിഴക്കന്‍ മേഖലയില്‍ സമാനമായ കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. ഖോര്‍ഫക്കാന്‍ പോലെയുള്ള ഷാര്‍ജയുടെ ചില ഉള്‍ പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും സാമാന്യം ശക്തമായ മഴയും റാസല്‍ ഖൈമയില്‍ കനത്ത മഴയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അനുസരിച്ച്, ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് റാസല്‍ ഖൈമയിലെ അല്‍ ഗെയ്ല്‍ റോഡില്‍ മഴ ശക്തമായത്. വൈകുന്നേരം 4 മണിയോടെ ഷാര്‍ജയിലെ അല്‍ ദൈദും ഫുജൈറയിലെ മസാഫായിയും മഴമേഘങ്ങളാല്‍ മൂടപ്പെട്ടു. തൊട്ടുപിന്നാലെ മഴ പെയ്യാന്‍ തുടങ്ങി.വെള്ളി, ശനി ദിവസങ്ങളില്‍, അല്‍ ഐന്‍, ഫുജൈറ തുടങ്ങിയ രാജ്യത്തിന്‍റെ കിഴക്കന്‍, തെക്ക് ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ചില സമയങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിനും റോഡിന്‍റെ ദൃശ്യപരത കുറയുന്നതിനും കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമാകും. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ക്ക് സമീപം തെക്കന്‍ അറബിക്കടലില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ ഭൂപടങ്ങളുടെ അടിസ്ഥാനത്തില്‍, ഒക്ടോബര്‍ 14, 15 തീയതികളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മധ്യ അറബിക്കടലിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്.