കുവൈറ്റ്; ഗുണഭോക്തൃ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ 5 ലക്ഷം ദിനാര്‍ പിഴ; 20,000ത്തോളം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

കുവൈറ്റ് സിറ്റി: രാജ്യത്തെ കമ്പനികള്‍ തങ്ങളുടെ ഗുണഭോക്തൃ വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന അറിയിപ്പുമായി കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം. യഥാര്‍ത്ഥ ഗുണഭോക്തൃ ഡാറ്റ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള നിയമം നമ്പര്‍ 106 അനുസരിച്ച്, രണ്ടാഴ്ചത്തെ സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ കൈമാറണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ മൊത്തം 314,000 കമ്പനികളാണ് ഉപഭോക്തൃ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതായിട്ടുള്ളത്. ഇവയില്‍ ഉപഭോക്തൃ വിവരങ്ങള്‍ ലഭ്യമാക്കാത്ത ഏകദേശം 15,000 മുതല്‍ 20,000 വരെ കമ്പനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അലേര്‍ട്ട് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളെ ഈ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാരണം അവരുടെ ഉടമസ്ഥാവകാശ ഡാറ്റ ‘കെവൈസി’ പ്രകാരം കുവൈറ്റ് ക്ലിയറിംഗ് കമ്പനിയില്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ശുപാര്‍ശകള്‍ പ്രകാരമാണ് ഗുണഭോക്തൃ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. ലിസ്റ്റ് ചെയ്യപ്പെടാത്ത എല്ലാ ജോയിന്റ്-സ്റ്റോക്ക് കമ്പനികളും വ്യക്തിഗത സ്ഥാപനങ്ങളും യഥാര്‍ത്ഥ ഗുണഭോക്താവിനെ വെളിപ്പെടുത്തണമെന്നതാണ് വ്യവസ്ഥ. ഈ കമ്പനികള്‍ ഇതിനകം മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ബെനിഫിഷ്യറി ഡാറ്റ വെളിപ്പെടുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.മന്ത്രാലയത്തിന്റെ ഉപയോക്തൃ-സൗഹൃദ ആപ്ലിക്കേഷന്‍ വഴി നിയമലംഘനം നടത്തുന്ന എല്ലാ കമ്പനികള്‍ക്കും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശം അയച്ചതായി അധികൃതര്‍ വ്യക്തമാക്കി . യഥാര്‍ത്ഥ ഗുണഭോക്താവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ കൃത്യമായി പരിശോധിക്കുന്നതിനും തിരിച്ചറിയുന്നതിനും സംസ്ഥാന റെഗുലേറ്ററി ബോഡികളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് ഈ നടപടി നിര്‍ണായകമാണ്. യഥാര്‍ത്ഥ ഗുണഭോക്താക്കളെക്കുറിച്ചുള്ള സമ്പൂര്‍ണ്ണവും വിശ്വസനീയവുമായ ഡാറ്റാബേസ് സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചു.നൽകിയ വിവരങ്ങള്‍ കൃത്യമല്ലെന്ന് കണ്ടെത്തുന്ന പക്ഷം, കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കും. ഓരോ ലംഘനത്തിനും ലക്ഷം ദിനാര്‍ വരെ സാമ്പത്തിക പിഴ, നിര്‍ണ്ണയിച്ച കാലയളവിലേക്ക് പ്രവര്‍ത്തന വിലക്ക്, ബോര്‍ഡ് അംഗങ്ങളുടെ അധികാരങ്ങളില്‍ നിയന്ത്രണം, ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യല്‍ തുടങ്ങിയ നിയമനടപടികളാണ് ഇത്തരം കമ്പനികള്‍ നേരിടേണ്ടി വരും.