ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം കുവൈറ്റ് ‘; ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന ഖ്യാതിക്ക് അര്‍ഹമായി കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് -2023 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുകയാണ് കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കുവൈറ്റ് ഒന്നാമതെത്തുന്നത്. സര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് കുവൈറ്റിന്റെ ഈ അഭിമാന നേട്ടം.
നിരവധി വര്‍ഷങ്ങളായി, കുവൈറ്റ് ഗാലപ്പിന്റെ സുരക്ഷാ സൂചികയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. പ്രത്യേകിച്ച് 2019-ലും 2022-ലും 90നു മുകളില്‍ സ്‌കോറുകള്‍ നേടാന്‍ കുവൈറ്റിന് സാധിച്ചു. എന്നാല്‍ ഇത്തവണ 98 എന്ന റെക്കോര്‍ഡ് സ്‌കോറോടെയാണ് 2023ലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി കുവൈറ്റ് സ്വന്തമാക്കിയത്. രാജ്യത്തെ കുറഞ്ഞ ആക്രമണ നിരക്കും മോഷണ നിരക്കുമാണ് ഈ മികച്ച നേട്ടം കൈവരിക്കുന്നതില്‍ കുവൈറ്റിന് തുണയായത്. കുവൈറ്റിലെ ആക്രമണ നിരക്ക് നാല് ശതമാനം മോഷണ നിരക്ക് ഒരു ശതമാനവുമാണ്.140 രാജ്യങ്ങളിലും പ്രദേശങ്ങളിലും നടത്തിയ സമഗ്രമായ സര്‍വേയെ അടിസ്ഥാനത്തിലാണ് ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.ഏറ്റവും ഉയര്‍ന്ന 98 എന്ന സ്‌കോറുമായി കുവൈറ്റ് റാങ്കിംഗില്‍ മുന്നിലെത്തിയപ്പോള്‍, ലൈബീരിയ ഏറ്റവും കുറഞ്ഞ സ്‌കോറായ 50മായി സുരക്ഷിതത്വം ഏറ്റവും കുറഞ്ഞ രാജ്യമായി മാറി.സിംഗപ്പൂര്‍ (94%), താജിക്കിസ്ഥാന്‍ (92%), സൗദി അറേബ്യ (92%), യുഎഇ(90%) എന്നിവയാണ് ആഗോള സുരക്ഷാ സൂചികയില്‍ കുവൈറ്റിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍.