സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ സമൂഹം ബഹിഷ്‌കരിക്കുന്നു

ദോഹ: ബഹ്‌റിന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ വിലക്ക് തുടരുമ്പോളും ഖത്തര്‍ സ്വയം പര്യാപ്തമാകാന്‍ തയ്യാറെടുക്കുന്നു. ഖത്തറി ഉല്‍പ്പന്നങ്ങളും ടര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇറക്ക് മതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുമാണ് ഖത്തറിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലെ റാക്കുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വിലക്കേര്‍പ്പെടുത്തി ആദ്യ ദിനങ്ങളില്‍ സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ ശേഖരിച്ച് വയ്ക്കുകയാണുണ്ടായത്. ഈ സാഹചര്യം ഇപ്പോള്‍ മാറിയിട്ടുണ്ട്.നിലവില്‍ ജനങ്ങള്‍ക്ക് സൗദിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വേണ്ടെന്ന് വയ്ക്കാനുള്ള സാഹചര്യം ഉണ്ടായിക്കഴിഞ്ഞു. സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പലരും വേണ്ടെന്ന് വയ്ക്കുകയാണെന്നാണ് കടയുടമകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളും ആളുകള്‍ ഉപയോഗിക്കുന്നില്ലെന്നാണ് റസ്‌റ്റോറന്റുകള്‍ വ്യക്തമാക്കുന്നത്. സൗദി, യുഎഇ എന്നീരാജ്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണിതെന്ന് വേണം മനസ്സിലാക്കാന്‍.പൊതുജനങ്ങള്‍ക്കിടയില്‍ സൗദി, യുഎഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളുടെ നടപടിയില്‍ കടുത്ത പ്രതിഷേധമാണുള്ളത്. തങ്ങളുടെ രാജ്യത്തെ ഒറ്റ ദിവസം കൊണ്ട് ബഹിഷ്‌കരിച്ച രാജ്യങ്ങളുമായി ഇനി യാതൊരു തരത്തിലുള്ളസഹകരണവും വേണ്ടെന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്.