സിമന്റ് വ്യവസായം: മിഡിൽ ഈസ്റ്റിൽ സൗദിക്ക് ഒന്നാം സ്ഥാനം

റിയാദ് ∙ സിമന്റ് വ്യവസായത്തിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാംസ്ഥാനവും സൗദി അറേബ്യയ്ക്ക്. രാജ്യം ഒട്ടേറെ വികസന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ സിമന്റ് ഉൽപ്പാദനം പ്രതിവർഷം 70 ദശലക്ഷം ടണ്ണായി ഉയരും.കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വ്യവസായ മിനറൽ റിസോഴ്സസ് മന്ത്രാലയവുമായി സഹകരിച്ച് ‘സൗദി അറേബ്യയിലെ സിമന്റ് ഡീകാർബണൈസേഷൻ 2060-ലേക്കുള്ള വഴികൾ’ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.സിമന്റ് മേഖലയിൽ സുസ്ഥിരത കൈവരിക്കുന്നതിന് സംഭാവന ചെയ്യുമെന്ന് ശിൽപശാലയിൽ ഖനന വികസന ഡെപ്യൂട്ടി മന്ത്രി മുസാദ് അൽദാവൂദ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.വരും വർഷങ്ങളിൽ സിമന്റിന്റെ ആവശ്യം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സിമന്റ് വ്യവസായത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അടുത്തിടെ രാജ്യത്തെ സിമന്റ് മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. ഖനന കമ്പനികൾക്കിടയിൽ ഒരു സംയുക്ത ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനെ കുറിച്ചും ചർച്ചയായി.