സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേര്‍ന്നു

മനാമ: സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേര്‍ന്നു. കെ എം സി സി ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു യോഗം. സിനാന്‍ കമ്മിറ്റി ഭാരവാഹികള്‍, കെഎംസിസിയുടെ ജില്ലാ, ഏരിയ, മണ്ഡലം നേതാക്കന്മാര്‍ യോഗത്തില്‍ സംബന്ധിച്ചു. സിനാന്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍ റിയാസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മഞ്ചേശ്വരം യോഗം ഉദ്ഘാടനം ചെയ്തു.കാസർ​ഗോഡ് ജില്ലയിൽ പൊവ്വൽ സ്വദേശിയായ സിനാൻ ഏറെ സ്വപ്നങ്ങളുമായിട്ടാണ് ബഹ്റൈനിലെത്തിയത് . രോ​ഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിനാൻ. 24കാരനായ സിനാൻ സെൻട്രൽ മാർക്കറ്റിൽ തുച്ഛമായ ശമ്പളത്തിൽ‌ ജോലി ചെയ്തുവരുന്നതിനിടെയാണ് വിധി വില്ലനായത്.

ജോലിക്കിടെ വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് അത്ര ശുഭകരമായ വാർത്തയായിരുന്നില്ല. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നമാണെന്നും നാട്ടിലെത്തി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേമാകണമെന്നും ബഹ്റൈനിൽ ചികിത്സിച്ച ഡോക്ടർമാർ നിർദേശിച്ചു. നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ രണ്ട് വൃക്കകളുടെയും സ്ഥിതി അതീവ ​ഗുരുതരമാണെന്നും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മാത്രമേ ജീവൻ രക്ഷാക്കാനാവൂ എന്നും ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് സിനാന്റെ ചികിത്സക്കും മറ്റും ചിലവ് വരുന്ന ഭീമമായ തുക സ്വരൂപ്പിക്കുവാൻ വേണ്ടി ബഹ്‌റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനാൻ റിലീഫ് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.
കെഎംസിസി സൗത്ത് സോണ്‍ പ്രസിഡണ്ട് റഷീദ് ആറ്റൂര്‍, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഷ്‌റഫ് അഴിയൂർ , അഷ്‌റഫ് പെര്‍ള, ബാവ പുത്തൂര്‍ അഷ്‌റഫ് ടികെ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ രൂപ 25,55,726 കമ്മിറ്റിക്ക് സ്വരൂപിക്കാന്‍ കഴിഞ്ഞുവെന്നും ഇതിനുവേണ്ടി സഹായിച്ച സഹകരിച്ച എല്ലാവര്‍ക്കു നന്ദിയറിയിക്കുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജോയിന്റ് കണ്‍വീനര്‍ റിയാസ് പട്‌ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജില്ലാ ട്രഷറര്‍ കുഞ്ഞാമു ബെദിര നന്ദി പറയുകയും ചെയ്തു.

സിനാൻ കമ്മിറ്റി കോർഡിനേറ്റർമാരായ റഫീഖ് ക്യാമ്പസ്, മമ്മൂ മല്ലം, സത്താർ ഉപ്പള, അബ്ദുള്ള പുത്തൂർ, ഇബ്രാഹിം ചാല, മുൻ ജില്ലാ പ്രസിഡന്റ് ഹമീദ് പുത്തൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അലി ബമ്പ്രാണ, തുടങ്ങിയവർ സംബന്ധിച്ചു