വ്യാജ പോലീസ് : പ്രതികൾക്ക് ശിക്ഷ വിധിച്ചു

ദുബൈ: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുഎഇയിലെ കമ്പനിയില്‍ നിന്ന് 7,09,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ നാല് പ്രവാസികളെ പോലീസ് പിടികൂടി . കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ദുബായ് നൈഫ് ഏരിയയില്‍ ആയിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത് . ഇലക്ട്രോണിക്സ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാന ഓഫീസിൽ പ്രതികൾ സി ഐ ഡി / പോലീസ് ഉദ്യാഗസ്ഥർ ചമഞ്ഞു മൂന്നു പേര് ചേർന്ന് മോഷണം നടത്തുകയായിരുന്നു . ഇത് സംബന്ധിച്ചു കമ്പനി ഉടമയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികൾ പണം സൂക്ഷിച്ചിരുന്ന സേഫ് തുറക്കാന്‍ ആവശ്യപ്പെടുകയും അതില്‍ ഉണ്ടായിരുന്ന 7,09,000 ദിര്‍ഹം കൈക്കലാക്കുകയും ചെയ്തിരുന്നു . ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് കമ്പനി ഉടമ സ്ഥലത്തെത്തി. താന്‍ എത്തുമ്പോള്‍ ജീവനക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്ന് ഉടമ നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.പൊലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മറ്റൊരു എമിറേറ്റിലുള്ള ഒരു ഹോട്ടലില്‍ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്‍തുു. ആറ് ലക്ഷം ദിര്‍ഹം ആ സമയം ഇവരുടെ പക്കലുണ്ടായിരുന്നു. ഇത് മോഷ്ടിച്ച പണമാണെന്ന് പ്രതികള്‍ സമ്മതിച്ചു. നാലാമത് ഒരാളാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും പിടികൂടിയ പ്രതികൾ വ്യക്തമാക്കി . നാലാം പ്രതിയുടെ അസാന്നിദ്ധ്യത്തിൽ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി, നാല് പ്രതികള്‍ക്കും രണ്ട് വര്‍ഷം വീതം ജയില്‍ ശിക്ഷയും മോഷ്ടിച്ചെടുത്ത 7,09,000 ദിര്‍ഹത്തിന് തുല്യമായ തുക പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.