ഒമാൻ :അറബികടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ഉഷ്ണണമേഖല ന്യൂന മർദ്ദമായി മാറിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഇത് ഒമാൻ തീരത്ത് നിന്ന് ഏകദേശം 870 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 50 മുതൽ 63 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ മഴ മേഘങ്ങൾ ദോഫാർ ഗവറർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 600 കിലോമീറ്റർ അകലെയാണുള്ളത്.അതേസയം, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉഷ്ണമേഖല ന്യൂനമർദം വടക്കു-പടിഞ്ഞാറായി ദോഫാർ ഗവർണറേറ്റിന്റെയും യമനിന്റെയും തീരങ്ങളിലേക്ക് നീങ്ങുന്നത് തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്നും 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായി വികസിക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച രാവിലെക്കും ഇടയിൽ ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്‌റ ഗവർണറേറ്റിനും ഇടയിൽ ഇത് കടന്നുപോകാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള ആഘാതം നാളെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിലായി 50 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 50 മുതൽ 75 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർ വരെ ഉയർന്നേക്കുമെന്നും സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു.