തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നല്‍കിയെന്ന വ്യാജപ്രചാരണത്തിനെതിരെ അമുൽ കമ്പനി

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് അമുല്‍ കമ്പനി നല്‍കിയതാണെന്ന സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അമുല്‍ കമ്പനി അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തിരുപ്പതി ലഡു നിര്‍മ്മാണത്തിനായി അമുല്‍ നെയ്യ് നല്‍കിയെന്നായിരുന്നു തെറ്റായ പ്രചാരണം. കമ്പനി ഒരിക്കലും ക്ഷേത്രത്തിന് നെയ്യ് നല്‍കിയിട്ടില്ലെന്ന് അമുല്‍ വ്യക്തമാക്കി. കമ്പനിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനും മോശമായി ചിത്രീകരിക്കാനും ശ്രമിക്കുന്നതു കൊണ്ടാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത അറിയിച്ചു. ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ ഈ നീക്കം.തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡൂകളില്‍ ഉപയോഗിക്കുന്ന നെയ്യ് മായം കലര്‍ന്നതാണെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങളായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ നെയ്യ് വിതരണം ചെയ്തത് അമുലാണെന്ന് അവകാശപ്പെടുന്നു. അമുല്‍ ഒരിക്കലും തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് നല്‍കിയിട്ടില്ല. 3.6 ദശലക്ഷം കാര്‍ഷിക കുടുംബങ്ങള്‍ അമുല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ അവരുടെകൂടി ജീവിതത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് നിയമനടപടികളിലേക്ക് നീങ്ങിയത്. അമുല്‍ തിരുപ്പതി ദേവസത്തന് നെയ്യ് നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങളായി പ്രീമിയം നെയ്യാണ് വിതരണം ചെയ്യുന്നതെന്നും ജയന്‍ മേത്ത വ്യക്തമാക്കി. തിരുപ്പതി ലഡ്ഡൂ വിവാദത്തില്‍ കമ്പനിക്ക് പങ്കില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ഉല്‍പ്പന്നങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി അമുല്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായ വിശദീകരണം നല്‍കിയിരുന്നു.