മുളകുപൊടി വിതറി പണം തട്ടിയ കേസ്;പരാതിക്കാരനും സുഹൃത്തും പിടിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ മുളകുപൊടി വിതറി യുവാവിനെ ബന്ദിയാക്കിയതിന് ശേഷം പണം കവര്‍ന്നെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലീസ്. സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തും പോലീസിന്റെ പിടിയിലായി. പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവരാണ് പിടിയിലായത്. എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകവെ കവര്‍ച്ച നടന്നെന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി പോലീസ് നാടകം പൊളിച്ചത്.
താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിനായി റൂറല്‍ എസ്.പി പി നിധിന്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് പറയുന്നത്. സുഹൈലിന്റെ മൊഴിയിലെ പൊരുത്തക്കേട് കേസില്‍ നിര്‍ണായകമായി.

കഴിഞ്ഞ ശനിയാഴ്ച എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന 72 ലക്ഷത്തിലധികം രൂപ കൊള്ളടയടിച്ചെന്നായിരുന്നു പരാതി. ശരീരത്തിലും കാറിനുള്ളിലും മുളകുപൊടി വിതറി കൈയും കാലും കയറുകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു സുഹൈലിനെ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് കെട്ടഴിച്ച ശേഷമാണ് ഇയാളെ പുറത്തെത്തിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.