ഔദ്യോഗിക ചിഹ്നത്തിന് മേല്‍ പുതിയ നിയമവുമായി ദുബായ്; ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ

അബുദാബി : ദുബായുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അധികൃതർ . അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും നിയമലംഘകർക്ക് ഏർപ്പെടുത്തും . ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറപ്പെടുവിച്ച പുതിയ നിയമത്തിലാണ് എമിറേറ്റിന്റെ ഔദ്യാഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നവര്‍ക്കുളള ശിക്ഷാ നടപടികളെക്കുറിച്ച് വിവരിക്കുന്നത് .നടപടി ക്രമങ്ങൾ അനുസരിച്ചു മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരുലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് നിയമലംഘകര്‍ക്ക് ലഭിക്കും . രാജ്യത്തിൻറെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിക്കുന്ന ചിഹ്നം ഉണ്ടായിരിക്കുമെന്നും ഈ ചിഹ്നം ദുബായ് എമിറേറ്റിന്റെ സ്വത്തായി കണക്കാക്കപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു . സർക്കാർ ഉപയോഗം ഒഴിച്ച് ചിഹ്നം ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ദുബായ് ഭരണാധികാരിയില്‍ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം കൂടാതെ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.