വീട്ടിൽ കയറി ഒരു കുടുംബത്തിലെ നാലുപേരെ കുത്തികൊലപ്പെടുത്തി

കര്‍ണാടക: ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കുത്തേറ്റ് മരിച്ചനിലയില്‍. ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30നു ഒന്‍പതിനുമിടയിലാണ് സംഭവം. അക്രമത്തില്‍ പരുക്കേറ്റ ഭര്‍തൃമാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണന്നും, കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. ഓട്ടോറിക്ഷയിൽ എത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. മാസ്‌ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നതെന്നും പോലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.