ഫ്രാൻസിന്റെ ഈ മിന്നുംതാരം ലോകകപ്പിനുണ്ടായേക്കില്ല, ടീമിന് കനത്ത തിരിച്ചടിയാകും

​പാരിസ്: ലോകകിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി ഖത്തറിലെത്തുന്ന ഫ്രഞ്ച് ടീമിൽ മധ്യനിരയിൽ കരുനീക്കങ്ങൾക്ക് കൗശലപൂർവം തേരുതെളിക്കുന്ന സൂപ്പർ താരം ഉണ്ടായേക്കി​ല്ലെന്ന് റിപ്പോർട്ട്. വലതു കാൽമുട്ടിന് ഗുരുതര പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് അഞ്ചു മാസത്തേക്ക് കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ലാ ഗസെറ്റ ഡെല്ലോ സ്​പോർട് ദിനപത്രം റിപ്പോർട്ട് ചെയ്തു. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ പോഗ്ബ കളിക്കാനിടയില്ലെന്നാണ് സൂചനകൾ.യുവന്റസ് താരത്തിന് രണ്ടു മാസത്തേക്ക് കളത്തിലിറങ്ങാൻ കഴിയി​ല്ലെന്ന് ക്ലബ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പരിക്കിൽനിന്ന് പൂർണ മുക്തനാവാൻ താരം ശസ്ത്രക്രിയക്ക് വി​ധേയനാകേണ്ടി വരും. അങ്ങനെയെങ്കിൽ അഞ്ചുമാസത്തോളം കളത്തിൽനിന്ന് പുറത്തിരിക്കേണ്ടിവരും.ലോകകപ്പിൽ കളിക്കാൻ താരം അതിയായി ആഗ്രഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധരുമായി കൂടുതൽ ചർച്ച നടത്തുകയാണെന്ന് യുവന്റസ് അധികൃതർ സ്ഥിരീകരിച്ചു. പോഗ്ബയുടെ സാന്നിധ്യം ലോകകപ്പിൽ ഉണ്ടാവണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ പോഗ്ബയുടെ മികച്ച പ്രകടനം ടീമിന് ഏറെ കരുത്തു പകർന്നിരുന്നു.