ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ നൽകി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് കഴിഞ്ഞ ദിവസങ്ങളിൽ മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകള്‍ നൽകി ഉത്തരവ്. കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അർജ്ജുൻ പാണ്ഡ്യന് ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ ചുമതലകൂടി നൽകി.ആലപ്പുഴ ജില്ലയിൽ നിന്നും മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറായി മാറ്റിനിയമിച്ച ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമത്തിന്റെ അധികചുമതല കൂടി നൽകി. പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശിന് കേരള സാമൂഹിക സുരക്ഷ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല കൂടി നൽകിയതായി ഉത്തരവിൽ പറയുന്നു.വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് നടക്കാനിരിക്കെയായിരുന്നു വിഴിഞ്ഞം എം ഡി അദീല അബ്ദുള്ളയെ മാറ്റിയത്. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരാണ് ഇനി വിഴിഞ്ഞം എംഡി. കഴിഞ്ഞ ദിവസമാണ് 21 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം നൽകിയത്.