ടിവി അവതാരകൻ ഇപ്പോൾ തെരുവിൽ ഭക്ഷണം വിൽക്കുന്നു

കാബൂൾ∙ താലിബാൻ ഭരണം വന്നതോടെ അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിഗതികൾ അത്ര ശുഭകരമല്ല. ഉയർന്നനിലയിൽ ജോലി ചെയ്തവർക്ക് ഉൾപ്പെടെ പലർക്കും ജോലി നഷ്ടമായതോടെ രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിച്ചു. മുൻ സർക്കാർ ഉദ്യോഗ്ഥനായ കബീർ ഹഖ്മൽ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്ത ചിത്രം അഫ്ഗാനിലെ യഥാർഥ ചിത്രം വെളിവാക്കുന്നതാണ്. രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകൻ ഇപ്പോൾ തെരുവിൽ ഭക്ഷ്യസാധനം വിൽക്കുന്നതിന്റെ ചിത്രമാണ് കബീർ പങ്കുവച്ചത്. ഇതു സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം വീണ്ടും ചർച്ചയായി.

നിരവധി ടിവി ചാനലുകളിൽ ജോലി ചെയ്ത മൂസ മുഹമ്മദിയുടെ ചിത്രമാണ് കബീർ ഹഖ്മൽ ട്വീറ്റ് ചെയ്തത്. ‘മൂസ മുഹമ്മദി വിവിധ ടിവി ചാനലുകളിൽ അവതാരകനായും റിപ്പോർട്ടറായും വർഷങ്ങളോളം ജോലി ചെയ്തു. ഇപ്പോൾ കുടുംബത്തെ പോറ്റാൻ വരുമാനമില്ല. പണം സമ്പാദിക്കാനായി തെരുവിൽ ഭക്ഷണം വിൽക്കുന്നു. സർക്കാരിന്റെ പതനത്തിന് ശേഷം അഫ്ഗാനികൾ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു.’– കബീർ പറഞ്ഞു.

ട്വീറ്റ് വൈറലായതോടെ മൂസയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് നാഷനൽ റേഡിയോ ആൻഡ് ടെലിവിഷൻ ഡയറക്ടർ ജനറൽ അഹ്മദുല്ല വാസിഖ് രംഗത്തെത്തി. മുൻ ടിവി അവതാരകനും റിപ്പോർട്ടറുമായ മൂസ മുഹമ്മദിയെ തന്റെ സ്ഥാപനത്തിൽ നിയമിക്കുമെന്ന് വാസിഖ് വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ ഭരണകൂടം നടപടികൾ കടുപ്പിച്ചതോടെ നിരവധി മാധ്യമപ്രവർത്തക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ജോലി നഷ്ടമായിരുന്നു.