യുഎ ഇ ;ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം വേണ്ട

അബുദബി: ദുബായിലെ സ്ത്രീകൾക്ക് അടിയന്തര സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം വേണ്ട. പുതിയ നിയമപ്രകാരം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാണെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെയും ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കി. സ്ത്രീയുടെ ജീവന് സുരക്ഷ നല്‍കുന്നതിനൊപ്പം അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ​ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടാം. ഗര്‍ഭിണിക്ക് അനുമതി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കോ ഭര്‍ത്താവിനോ ഗര്‍ഭച്ഛിദ്രത്തിനുളള അനുമതി നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം എത്ര മാസം വരെ ഇത്തരത്തില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതിവർഷം 7,500 കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അബുദാബിയിലെ പ്രധാന മെറ്റേണിറ്റി ഹോസ്പിറ്റലായ കോർണിഷ് ഹോസ്പിറ്റലിൽ ആഴ്ചയിൽ അഞ്ചോ ആറോ ഗർഭച്ഛിദ്രം നിലവിൽ നടക്കുന്നുണ്ട്. നേരത്തെ ഈയൊരു ആശുപത്രിയ്ക്ക് മാത്രമായിരുന്നു ഇതിനുള്ള അനുമതി. പുതിയ നിയമം അനുസരിച്ച് ലൈസൻസുള്ള സൗകര്യ സ്ഥാപനങ്ങൾക്കും ഇനി മുതൽ ഗർഭച്ഛിദ്രം നടത്താം.ഇതോടൊപ്പം വാടക ഗര്‍ഭധാരണം കുറ്റകരമല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഐവിഎഫ് ചികിത്സ നടത്താനും നിയമം അനുവദിക്കുന്നുണ്ട്.