പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ അന്തരിച്ചു

മുംബൈ : വൻകുടലിലെ അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പുരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാനു സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്. ലൈഫ് ഓഫ് പൈ , ജുറാസിക് വേൾഡ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രേധിക്കപ്പെട്ടിരുന്നു.