ഡോക്ടർ ഷഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പ്രതിചേർത്തു

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി.ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിൽ കൂടിയ അളവിൽ അനസ്തേഷ്യ കുത്തിവെച്ച് ഡോ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്ത്രീധനത്തെ ചൊല്ലി സുഹൃത്തുമായി നടത്താനിരുന്ന വിവാഹം മുടങ്ങിയതാണ് ഷഹനയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്ത്രീധന ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി. പിജി ഡോക്ടർമാരുടെ സംഘടനയിൽ നിന്ന് റുവൈസിനെ നീക്കിയതായി കെഎംപിജിഎ അറിയിച്ചു.