ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥരെ ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ

ദോഹ:ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥരെ ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ സന്ദർശിച്ചു. വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി.കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയം സൂക്ഷ്മമായി നടപടികൾ നിരീക്ഷിക്കുകയാണ്, എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ദില്ലിയിൽ പറഞ്ഞു. ഒക്ടോബറിലാണ് ചാരവൃത്തിയാരോപിച്ച് ഒരു മലയാളിയടക്കം 8 പേരെയും ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് ജയിലിൽ കഴിയുന്നത്. ഖത്തറിനായി അന്തർവാഹിനികൾ നിർമ്മിക്കുന്ന കമ്പനിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് അറസ്റ്റു ചെയ്തത്. മേൽകോടതി നടപടി നിരീക്ഷ ശേഷം അടുത്ത നീക്കം നടത്താനാണ് വിദേശകാര്യമന്ത്രാലയത്തിൻറെ തീരുമാനം.